തിരുവനന്തപുരം: കേരളത്തിലെ വിവിധ പദ്ധതികൾ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉൽഘാടനം. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് ഇന്ന് ഉൽഘാടനം ചെയ്യുന്നത്.
2000 മെഗാവാട്ട് പുഗലൂര്‍ തൃശൂര്‍ പവര്‍ ട്രാൻസ്‌മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍ഗോഡ് സോളാര്‍ പവര്‍ പ്രോജക്‌ട്, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്‌മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റര്‍ എന്നിവയൊക്കെ ഇന്നത്തെ ഉൽഘാടനത്തിൽ ഉൾപ്പെടും.
അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് വൈകിട്ട് നാലരക്ക് നഗരസഭ ആസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്നത്. പുതിയ പ്ളാന്റ് കൂടി യാഥാർഥ്യമാകുന്നതോടെ തലസ്‌ഥാനത്തിലെ ജലക്ഷാമത്തിന് പൂർണ്ണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള പ്ളാന്റാണ് പുതിയത്. 56.89 കോടി രൂപ മുടക്കിയ പ്ളാന്റിന്റെ നിർമാണം പൂർത്തിയായത് 15 മാസം കൊണ്ടായിരുന്നു. കേന്ദ്ര- സംസ്‌ഥാന സർക്കാരുകളുടെയും തിരുവനന്തപുരം നഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിലാണ് പ്ളാന്റ് പൂർത്തീകരിച്ചത്.
National News: ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും