ന്യൂഡെൽഹി: ലോകവ്യാപാര സംഘടന അനുവദിച്ചാല്‍ ഇന്ത്യയുടെ ഭക്ഷ്യശേഖരം ലോകത്തിന് തുറന്നു കൊടുക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡനെ താന്‍ അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ പല രാജ്യങ്ങളിലും ഭക്ഷ്യശേഖരം കുറഞ്ഞു വരുന്നതിനാലാണ് ഈ വാഗ്‌ദാനമെന്നും മോദി പറഞ്ഞു.
ഗുജറാത്തിലെ അന്നപൂര്‍ണ ധാം ട്രസ്‌റ്റിന്റെ വിദ്യാഭ്യാസ-ഹോസ്‌റ്റല്‍ സമുച്ചയം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉൽഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം. മനുഷ്യര്‍ക്ക് ആവശ്യമുള്ളത് പലതും കിട്ടാത്ത സാഹചര്യം സംജാതമായിരിക്കുന്നു. എല്ലാവരും വാതിലുകള്‍ അടയ്‌ക്കുന്നതിനാല്‍ പെട്രോളും എണ്ണയും വളവും ശേഖരിക്കാന്‍ പല രാജ്യങ്ങള്‍ക്കുമാവുന്നില്ല. ഈ യുദ്ധം തുടങ്ങിയശേഷം എല്ലാവരും അവരവരുടെ ശേഖരങ്ങള്‍ സുരക്ഷിതമാക്കുകയാണ്.
ലോകത്തിന്റെ ഭക്ഷ്യശേഖരം കാലിയായി വരുന്നു. ഈ വിഷയം യുഎസ് പ്രസിഡണ്ടും ഉന്നയിച്ചു. ലോക വ്യാപാരസംഘടന അനുവദിച്ചാല്‍ നാളെമുതല്‍ ലോകത്തിന് ഭക്ഷണം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.
നമ്മുടെ രാജ്യത്തിന് ആവശ്യമുള്ളതിലുമധികം ധാന്യം ഇവിടുത്തെ കര്‍ഷകര്‍ ഉൽപാദിപ്പിച്ചിട്ടുണ്ട്. പക്ഷേ, വാണിജ്യവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാല്‍ ഡബ്‌ള്യുടിഒ എപ്പോഴാണ് അനുമതി തരികയെന്ന് അറിയില്ല; പ്രധാനമന്ത്രി വ്യക്‌തമാക്കി.
Read Also: ലൗ ജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡിവൈഎഫ്ഐ