തിരുവനന്തപുരം: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എംഎസും പങ്കാളി ജ്യോൽസ്‌നയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്‌പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത നിലപാടെന്ന് ഡിവൈഎഫ്ഐ കേരളഘടകം അറിയിച്ചു.
മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐയ്‌ക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്‌ത്താൻ സ്‌ഥാപിത ശക്‌തികൾ മനപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ് എന്ന പ്രയോഗം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമസഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്‌തമാക്കിയ കാര്യമാണ് ‘ലൗ ജിഹാദ്’ എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്‌ഥാപിത വർഗീയ താൽപര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവം കാണണമെന്നും ഡിവൈഎഫ്ഐ പറയുന്നു.
കലയിലും രാഷ്‌ട്രീയത്തിലും ജീവിതത്തിന്റെ സമസ്‌ത മേഖലയിലും മതതീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് സഖാവ് ഷെജിനും ജ്യോൽസ്‌നയും മതനിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്‌ക്ക് മാതൃകയുമാണ്. ഇരുവർക്കും സംഘടന എല്ലാവിധ പിന്തുണയും നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
Read Also: സമാധാന ചർച്ചകളുടെ വഴിയടഞ്ഞു; വ്ളാദിമിർ പുടിൻ