മോസ്‌കോ: യുക്രൈൻ യുദ്ധത്തിൽ സമാധാന ചർച്ചകളുടെ വഴി അടഞ്ഞതായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ. തുർക്കിയിലുണ്ടാക്കിയ ഉടമ്പടികളിൽനിന്ന് യുക്രൈൻ പിന്നോട്ടു പോയതാണ് ഇതിനു കാരണമെന്നും പുടിൻ ചൂണ്ടിക്കാട്ടി. യുക്രൈൻ അധിനിവേശത്തിന് സഹായം നൽകുന്ന ബെലാറുസ് പ്രസിഡണ്ട് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പ്രതികരണം.
സൈനികദൗത്യം നേരത്തേ നിശ്‌ചയിച്ചപ്രകാരം പുരോഗമിക്കുന്നുണ്ട്. നാശനഷ്‌ടങ്ങൾ കുറച്ചുകൊണ്ട് ലക്ഷ്യങ്ങൾ നേടിയെടുക്കുകയാണ് യുക്രൈനിൽ റഷ്യ ഉദ്ദേശിക്കുന്നത്. പോരാട്ടങ്ങളുടെ തീവ്രത അനുസരിച്ചാകും സൈനിക ദൗത്യത്തിന്റെ അവസാനമെന്നും ഇദ്ദേഹം പറഞ്ഞു. റഷ്യയുടെ സാമ്പത്തികമേഖല നന്നായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. പാശ്‌ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പരാജയപ്പെട്ടതായും പുടിൻ പറഞ്ഞു.
ഉപരോധങ്ങൾക്ക് റഷ്യ നൽകുന്ന തിരിച്ചടി ദീർഘ കാലത്തെ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പാശ്‌ചാത്യ രാജ്യങ്ങൾ സാമാന്യബുദ്ധി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു. യുക്രൈൻ പട്ടണമായ ബുച്ചയിൽനിന്ന് പുറത്തുവന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാജമാണെന്നും ഇദ്ദേഹം ആരോപിച്ചു.
Read Also: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നു; 6.95 ശതമാനമായി