യാംബു: ബൈറൂത് സ്ഫോടന സംഭവത്തിലെ ദുരിതബാധിതർക്ക് സഹായവുമായി സൗദി അറേബ്യ. അടിയന്തര ദുരിതാശ്വാസം നൽകാൻ ലബനാനിലെ ആളുകൾക്കൊപ്പം നിലകൊള്ളണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. പിന്നാലെ അടിയന്തര സഹായമായി 290 ടൺ സാധനങ്ങളോടെ 4 വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ബൈറൂത്തിൽ പറന്നിറങ്ങിയത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളിൽ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, ഷെൽട്ടർ ബാഗുകൾ തുടങ്ങിയ സാധനങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനു പുറമെ, വിതരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ടീമിനെയും ലബനാനിലേക്ക് അയച്ചിട്ടുണ്ട്. റിലീഫ് സെന്ററിന് കീഴിലെ വിദഗ്ദ്ധ സംഘത്തോടൊപ്പം മേൽനോട്ടം വഹിച്ച് കിംഗ് സൽമാൻ ഒപ്പമുണ്ട്.
ബൈറൂത് തുറമുഖഭാഗത്ത് സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് നൂറുകണക്കിന് ആളുകളാണ് മരിച്ചത്. നൂറിലേറെ പേർക്ക് ഗുരുതരമായ പരിക്കുകളേൽക്കാനും കാരണമായി. നഗരത്തിന്റെ വലിയൊരു ഭാഗം തന്നെ സ്ഫോടന വസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലബനാന് അടിയന്തര സഹായം ആവശ്യമാണെന്ന് പ്രധാനമന്ത്രി ഹസൻ ദിയാബ് പ്രഖ്യാപിച്ചതിനു പിന്നാലെ സഹായ ഹസ്തവുമായി നിരവധി രാജ്യങ്ങൾ മുന്നോട്ട് വന്നിരുന്നു. എങ്കിലും, കൃത്യസമയത്ത് വളരെയധികം സഹായം നൽകിയതിനാൽ ലോകശ്രദ്ധ നേടുന്നത് സൗദിയാണ്. നേരത്തെ 120 ടണ്ണിലധികം മരുന്നുകളും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വഹിച്ച രണ്ടു സൗദി വിമാനങ്ങൾ ബെയ്‌റൂത്തിലേക്ക് അയച്ചിരുന്നു. സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറുന്ന ലബനാൻ ഇപ്പോൾ ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിയും കയറ്റുമതിക്കും ഇറക്കുമതിക്കും വലിയ തിരിച്ചടിയുമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സൗദിയുടെ അടിയന്തര മാനുഷിക സഹായത്തിന് ലബനാനിലെ ഹൈ റിലീഫ് സെക്രട്ടറി മേജർ ജനറൽ മുഹമ്മദ് ഖൈർ രാജ്യത്തിന് നന്ദി പറഞ്ഞു. സൗദിയുടെ മഹത്തായ മാതൃക ഇതിനോടകം വിവിധ രാജ്യങ്ങളും ലോകമാദ്ധ്യമങ്ങളും ഏറെ പ്രശംസിച്ചു.