കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്‌റ്റ് ഉണ്ടാകും. ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്‌റ്റാണ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്‌ണുവിനെ ആക്രമിച്ചത് ലീഗ്-എസ്‍ഡിപിഐ പ്രവർത്തകരാണെന്ന ശക്‌തമായ പ്രചാരണം ഡിവൈെഎഫ്ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവർത്തകൻ അറസ്‌റ്റിലായത്.
ഇതോടെ പ്രതിരോധത്തിലായ ഡിവൈഎഫ്ഐ അറസ്‌റ്റിലായ നജാഫ് ഫാരിസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യനിലപാട് എടുത്തു. കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നജാഫിന്റെ മൊഴിയിലാണ് ജിഷ്‌ണുവിനെതിരെ പൊലീസ് കേസെടുത്തത്.
ഇതിന് പിന്നാലെയാണ് ജിഷ്‌ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. എന്നാല്‍, നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡന്റ് വസീഫ് ഇന്നലെ വ്യക്‌തമാക്കി. ഇങ്ങനെ മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കുമെന്നും വസീഫ് പറഞ്ഞു.
എസ്‍ഡിപിഐയുടെ പോസ്‌റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്‌ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ജിഷ്‌ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ളോക്ക് കമ്മിറ്റി അംഗമായ ജിഷ്‌ണുവിനെ 30ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്.
Read Also: പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ്