കവരത്തി: പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിൽ ഉള്ള മാർക്കറ്റുകളിൽ മൽസ്യം വിൽക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മൽസ്യം വിൽക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. പരിസരം വൃത്തിഹീനമാകുന്നതും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്.
2002ലും ഇത്തരത്തിൽ പൊതുസ്‌ഥലങ്ങളിൽ മൽസ്യം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇപ്പോഴും തൽസ്‌ഥിതി തുടരുകയാണ്. ഇത് കണക്കിലെടുത്താണ് ഇപ്പോൾ പുതിയ ഉത്തരവ് പുറത്തിറക്കിയത്. കൂടാതെ ഉത്തരവ് ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്‌തമാക്കി.
പോലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എൽപിസിസി പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്താനും നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചുമതലയുള്ള ഫിഷറീസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ നിലവിൽ പുതിയ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കടുത്ത എതിർപ്പുമായി ദ്വീപ് നിവാസികൾ രംഗത്ത് വന്നിട്ടുണ്ട്.
Read also: രാഹുലിന്റെ ഓഫിസ് ആക്രമിച്ച സംഭവം; പ്രതിഷേധവുമായി കോൺഗ്രസ്, എകെജി സെന്ററിന് സുരക്ഷ കൂട്ടി