ദുബായ്: ബെംഗളൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് 59 റൺസ് വിജയം നേടി. ഈ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന്റെ നാലാം ജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂർ 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 137 റൺസിൽ മുട്ടുമടക്കി. വമ്പന്‍ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബെംഗളൂരിനെ ഡെൽഹിയുടെ ബൗളര്‍മാർ പിടിച്ചുകെട്ടുകയായിരുന്നു.
ബെംഗളൂർ ടീമിലെ മലയാളി താരം ദേവദത്ത് പടിക്കൽ കാര്യമായ പ്രകടനം പുറത്തെടുത്തില്ല. ക്യാപ്റ്റൻ കോഹ്‌ലി ഒറ്റക്ക് പൊരുതിയെങ്കിലും പിടിച്ചു കയറാൻ സാധിച്ചില്ല. ബെംഗളൂർ നിരയില്‍ നിന്ന് കോഹ്‌ലിയെ കൂടാതെ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തത്, നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ്.
ഇന്നത്തെ ജയത്തോടെ ഡെൽഹി ക്യാപിറ്റൽ ഈ സീസണിലെ ഐപിഎൽ പട്ടികയിൽ ഒന്നാമതെത്തി. ആറ് പോയിന്റുള്ള ബെംഗളൂർ മൂന്നാം സ്ഥാനത്താണ്. ഇന്നത്തെ ഏക അര്‍ധ സെഞ്ചുറി ഡെൽഹിയുടെ മാര്‍ക്കസ് സ്‌റ്റോയിനിസ് ആണ് നേടിയത്. 26 പന്തുകള്‍ നേരിട്ട സ്‌റ്റോയിനിസ് രണ്ടു സിക്‌സറും ആറ് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു.
മധ്യനിരക്ക് നിലയുറപ്പിക്കാൻ സാധിക്കാതെ പോയതാണ് ബെംഗളൂരിന് തിരിച്ചടിയായത്. 24 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ് ബെംഗളൂരിനെ യഥാർഥത്തിൽ തകർത്തത്. 43 റൺസെടുത്ത വിരാട് കോഹ്‌ലി മാത്രമാണ് ബെംഗളൂർ നിരയിൽ തിളങ്ങിയത്. ദേവ്ദത്ത് പടിക്കൽ നാലു റൺസും ആരോൺ ഫിഞ്ച് 13 റൺസും ഡിവില്ലിയേഴ്‌സ് ഒമ്പത് റൺസുമെടുത്ത് പുറത്തായി. അക്ഷർ പട്ടേൽ, നോർട്ട്ജെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ഡെൽഹിക്കുവേണ്ടി പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഷാ 43 റൺസെടുത്തപ്പോൾ ധവാൻ 34 റൺസ് അടിച്ചു. റിഷഭ് പന്ത് 37 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ പന്തും സ്‌റ്റോയിനിസും ചേർന്ന് നടത്തിയ കൂറ്റൻ അടികളാണ് ഡെൽഹിയെ വൻ സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റിൽ 89 റൺസാണ് കൂട്ടിച്ചേർത്തത്. ബെംഗളൂരിനുവേണ്ടി മൊഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു.
Most Read: ലഖ്‌നൗവില്‍ നിന്ന് നാഗ്‌പൂരിലേക്ക്; പീഡന പരാതി നൽകാൻ സഞ്ചരിച്ചത് 800 കിലോമീറ്റർ