കണ്ണൂർ: ബാങ്ക് ജീവനക്കാരി തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്‍മഹത്യക്ക് കാരണമെന്ന മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്‌തത്.
ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്‌മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട് സമര്‍പ്പിക്കാനാണ് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. കമ്മീഷന്‍ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്.
ജീവനക്കാരി ആത്‍മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കാനറ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ റിപ്പോർട് സമര്‍പ്പിക്കണം എന്നാണ് ഉത്തരവ്. കാനറ ബാങ്ക് റീജിയണല്‍ മാനേജറും റിപ്പോർട് നല്‍കണം. സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍ നാലാഴ്‌ചക്കകം റിപ്പോർട് നൽകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കാനറ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെഎസ് സ്വപ്‌നയാണ് ബാങ്കിനകത്ത് തൂങ്ങിമരിച്ചത്. വ്യാഴാഴ്‌ച രാവിലെ ബാങ്കിൽ എത്തിയ സഹപ്രവർത്തകരാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാങ്കുകള്‍ ജീവനക്കാരുടെ മേല്‍ നടത്തുന്ന അമിത സമ്മര്‍ദ്ദത്തിനെതിരെ കല്‍പ്പറ്റയില്‍ അഭിഭാഷകനായ എജെ ആന്റണി മനുഷാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ച ശേഷമാണ് നിലവിലുള്ള ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകള്‍ ലാഭം കൊയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതിയിൽ പറഞ്ഞത്.
മൂന്ന് മാസം മുമ്പ് ഗുരുവായൂരിലും എട്ടുമാസം മുമ്പ് പാലക്കാട്ടും ബാങ്ക് ജീവനക്കാര്‍ ആത്‍മഹത്യ ചെയ്‌തിരുന്നു. നിക്ഷേപം, വായപ, ഇൻഷൂറൻസ്, മ്യൂച്വല്‍ ഫണ്ട്, ഫാസ്‌റ്റ് ടാഗ് തുടങ്ങി വിവിധ ടാര്‍ഗറ്റുകള്‍ കൈവരിക്കാനാണ് ബാങ്കുകള്‍ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം