തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കമായി. പാഠ്യപദ്ധതി പുതുക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണ ശില്‍പശാല ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉൽഘാടനം ചെയ്‌തു.
സംസ്‌ഥാനത്ത് 15 വര്‍ഷത്തിന് ശേഷമാണ് സ്‌കൂള്‍ പാഠ്യപദ്ധതിയിൽ പരിഷ്‌കരണം വരുത്തുന്നത്. 2007ലാണ് കേരളത്തില്‍ അവസാനമായി സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. ഇപ്പോൾ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ളാസുകളിലെ പാഠ്യപദ്ധതിയാണ് പരിഷ്‌കരിക്കുന്നത്.
പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാല് മേഖലകളായാണ് പാഠ്യ പദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ആശയരൂപീകരണ ശില്‍പശാലയില്‍ കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
അതേസമയം രണ്ട് വര്‍ഷത്തിനകം സമഗ്രമായ പരിഷ്‌കരണം പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്‌തമാക്കി. പരിഷ്‌കരണ രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക കോര്‍ കമ്മിറ്റി യോഗവും ഇന്ന് ചേരുന്നുണ്ട്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചാകും പ്രവര്‍ത്തനങ്ങള്‍. പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തില്‍ പാഠപുസ്‌തകങ്ങള്‍, ടീച്ചര്‍ ടെക്‌സറ്റുകള്‍ എന്നിവയും തയ്യാറാക്കുന്നതാണ്.
Most Read: വയനാട്, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണം; മലപ്പുറത്ത് റോഡ് ഉപരോധിച്ചവർ അറസ്‌റ്റിൽ