10 മണിക്കൂർ തുടർച്ചയായി വെള്ളത്തിലൂടെ നീന്താൻ നിങ്ങൾക്ക് പറ്റുമോ? ചിലർക്ക് പറ്റുമെന്നായിരിക്കും ഉത്തരം, മറ്റുചിലർക്ക് പറ്റിയെന്നുവരില്ല. എന്നാൽ, മൃഗങ്ങൾക്ക് ഇങ്ങനെ പറ്റുമോ? പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ബംഗാളിലെ ഒരു കടുവ. ബ്രഹ്‌മപുത്ര നദി 10 മണിക്കൂർ കൊണ്ട് നീന്തിക്കയറിയ ബംഗാൾ കടുവയാണ് ഇന്ന് ഏവരെയും അതിശയിപ്പിക്കുന്നത്.
ബ്രഹ്‌മപുത്ര നദി 10 മണിക്കൂർകൊണ്ട് 120 കിലോമീറ്ററാണ് ഈ കടുവ നീന്തിയത്. അസമിലെ ഗുവാഹത്തിയിലെ ഒറംഗ നാഷണൽ പാർക്കിലെ കടുവയാണ് നദി മുറിച്ചു കടന്ന് പുരാതനമായ ഉമാനന്ദ ക്ഷേത്രം സ്‌ഥിതി ചെയ്യുന്ന മയിൽ ദീപിലേക്ക് നീന്തിക്കയറിയത്.
വെള്ളം കുടിക്കുന്നതിനിടെ കടുവ അബദ്ധത്തിൽ പുഴയിൽ വീണതാകാമെന്നാണ് നിഗമനം. ഒടുവിൽ പ്രാണരക്ഷാർഥം കടുവ നദിയിലൂടെ നീന്തുകയായിരുന്നു. തുടർന്ന് കരയിൽ എത്തിയതിന് ശേഷം ഏറെ പ്രയാസപ്പെട്ടാണ് ജനവാസ മേഖലയായ ദ്വീപിലെ ഇടുങ്ങിയ ഗുഹയിൽ നിന്ന് കടുവയെ പിടികൂടിയത്.
ദേശീയ ദുരന്തനിവാരണ സേനയും പോലീസും സ്‌ഥലത്ത് എത്തിയിരുന്നു. സമീപവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ഭക്‌തരെയും പുരോഹിതരെയും ദ്വീപിൽ നിന്ന് മാറ്റുകയും ചെയ്‌തിരുന്നു. തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്‌ഥരും മൃഗ ഡോക്‌ടർമാരും ചേർന്ന് ഏറെ ശ്രമത്തിനൊടുവിലാണ് കടുവയെ പിടികൂടിയത്.
അതേസമയം, കടുവക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും, മൃഗശാലയിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു. പുഴയിലെ ഒഴുക്കിനെ അവഗണിച്ച് നീന്തുന്ന ബംഗാൾ കടുവയുടെ ദൃശ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Most Read: ബിഎഫ് 7; രാജ്യം അതീവ ജാഗ്രതയിൽ- കേസുകൾ വർധിച്ചാൽ നിയന്ത്രണം