അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്‌ഥാനം സ്വന്തമാക്കി യുഎഇ. നേരത്തെ ഉണ്ടായിരുന്നതില്‍ നിന്ന് 10 സ്‌ഥാനം കൂടി മുകളിലേക്ക് കയറിയാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്റ്, ഓസ്‍ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് യുഎഇക്ക് മുന്നിൽ ഉള്ളത്.
എച്ച്എസ്ബിസിയുടെ പതിനാലാമത് വാര്‍ഷിക എക്‌സ്‌പാറ്റ് എക്‌സ്‌പ്ളോറര്‍ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും അടുത്ത ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ ജീവിതം സാധാരണ നിലയിലാവുമെന്നും സ്‌ഥിരതയുള്ളതാവുമെന്നും ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു.
കോവിഡ് മഹാമാരിയുടെ കാലത്താണ് ഇത്തരമൊരു പ്രതികരണം ലഭിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിന് പുറമെ 53 ശതമാനം പേരും തങ്ങളുടെ വരുമാനത്തില്‍ വർധനയും കൂടുതല്‍ മെച്ചപ്പെട്ട ജീവിത-തൊഴില്‍ സന്തുലനവും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള തലത്തില്‍ പോലും ഇത് ശരാശരി 35 ശതമാനം ആയിരിക്കുമ്പോഴാണ് യുഎഇയില്‍ 53 ശതമാനം പേരും ഇത്തരമൊരു പ്രതികരണം നടത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ബഹ്റൈനും ഖത്തറും യഥാക്രമം എട്ടും പത്തും സ്‌ഥാനങ്ങളിൽ പട്ടികയിലുണ്ട്. വരുമാനത്തിലെ വർധന, കരിയര്‍ വളര്‍ച്ച, ജീവിത നിലവാരത്തിലെ മെച്ചം എന്നിവയാണ് ഏറ്റവുമധികം പ്രവാസികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നത്. യുഎഇയിലെ ജീവിത നിലവാരമാണ് പ്രവാസികളെ കൂടുതല്‍ കാലം യുഎഇയില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. 86 ശതമാനം പേരും തങ്ങളുടെ സ്വന്തം രാജ്യത്ത് തുടരുന്നതിനേക്കാള്‍ ജീവിത നിലവാരം യുഎഇയില്‍ മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടെന്ന് സർവേ വ്യക്‌തമാക്കുന്നു.
യുഎഇയില്‍ നില്‍ക്കാനുള്ള പദ്ധതികളിൽ മഹാമാരി കാരണം മാറ്റം വരുത്തേണ്ടി വന്നുവെന്ന് അഭിപ്രായപ്പെട്ടത് 11 ശതമാനം പേര്‍ മാത്രമാണ്. തങ്ങളുടെ കുട്ടികള്‍ക്ക് വിവിധ സംസ്‍കാരങ്ങളുമായി ഇടപഴകാനും തുറന്ന മനഃസ്‌ഥിതിയോടെ ജീവിക്കാനും യുഎഇയില്‍ സാധിക്കുന്നതായി 80 ശതമാനം പേരും സർവേയിൽ അഭിപ്രായപ്പെട്ടു.
Most Read: ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയായി പരിഗണിക്കാൻ കേന്ദ്ര നീക്കം