കോഴിക്കോട്: കടല്‍ക്ഷോഭം മൂലം ദുരിതത്തിലായ ജനതക്ക് സഹായവുമായി എസ്‌വൈഎസ് പ്രവർത്തകർ. ബേപ്പൂര്‍ മുതല്‍ കടലുണ്ടി കടവ് വരെ നീണ്ടുകിടക്കുന്ന അഞ്ച് കിലോമീറ്റര്‍ തീരദേശം പൂർണമായും ശുചീകരിച്ചുകൊണ്ടാണ് എസ്‌വൈഎസ് പ്രവര്‍ത്തകര്‍ മാതൃക തീർത്തത്. രാവിലെയോടെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകീട്ടാണ് അവസാനിച്ചത്.
കടലാക്രമണത്തില്‍ തീരദേശത്ത് അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യൽ, വീടുകള്‍ വാസയോഗ്യമാക്കല്‍, മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കല്‍, തകര്‍ന്ന വീടുകള്‍, മതിലുകള്‍ എന്നിവയുടെ അറ്റകുറ്റ പണികള്‍ തുടങ്ങി വിവിധ സേവന പ്രവര്‍ത്തനങ്ങളാണ് 200ലേറെ എസ്‌വൈഎസ് പ്രവർത്തകർ ചെയ്‌ത് തീര്‍ത്തത്.
സംഘടനയുടെ ചെലവില്‍ തന്നെ ജെസിബികള്‍, ടിപ്പര്‍ ലോറികള്‍ എന്നിവ ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. ശുചീകരിച്ച സ്‌ഥലങ്ങളിൽ അണുനശീകരണം നടത്തുന്ന ജോലികൾ കൂടി പ്രവർത്തകർ ചെയ്‌തു തീർക്കും; ഭാരവാഹികൾ പറഞ്ഞു. ശുചീകരണ മഹാമഹത്തിന്റെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നിർവഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് ഹംസക്കോയ ബാഖവി, എസ്‌വൈഎസ് സോണ്‍ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് അനുഷ വി, വൈസ് പ്രസിഡണ്ട് ശിവദാസന്‍ സികെ, ആരോഗ്യ സ്‌റ്റാൻന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ, ക്ഷേമകാര്യ സ്‌റ്റാൻന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മുണ്ടങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്‌ദുൾ ജലീല്‍ സഖാഫി കടലുണ്ടി, എസ്‌വൈഎസ് സോണ്‍ ജനറല്‍ സെക്രട്ടറി സി സലിം മാസ്‌റ്റർ, വൈസ് പ്രസിഡണ്ട് സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, ശെരീഫ് സഅദി, അബ്ബാസ് ചാലിയം, ഫൈസല്‍ സഖാഫി, സിദ്ധീഖ് ഹാജി, ഹസൻ കല്ലമ്പാറ, ശെബീര്‍ വടക്കുമ്പാട്, വി ഹംസക്കോയ ബാഖവി, നൗഫല്‍മണ്ണൂര്‍ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
Most Read: ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു; എകെജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ പരാതി