മലപ്പുറം: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം വിലവരുന്ന ലഹരി വസ്‌തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായിട്ടുണ്ട്. പോരൂർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്‌മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ് മലപ്പുറം കാളികാവ് എക്‌സൈസിന്റെ പിടിയിലായത്. പോരൂർ പട്ടണംകുണ്ടിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ചാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.
ഇവരിൽ നിന്ന് ഒരുകോടിയിലേറെ വില വരുന്ന 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്‌ൻ എന്നിവ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് ലഹരിവസ്‌തുക്കൾ എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. മലയോര മേഖലയിലെ ആവശ്യക്കാർക്ക് എത്തിച്ച് നൽകാനാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്.
നിരോധിത ലഹരി വസ്‌തുക്കൾ കൈവശം വെച്ച കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിലേക്ക് വന്ന മണി ട്രാൻസ്‌ഫർ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി കാളികാവ് എക്‌സൈസ് ഇൻസ്‌പെക്‌ടർ അറിയിച്ചു. അതേസമയം, ഉദ്യോഗസ്‌ഥരെ കണ്ട് ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപെട്ടിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: അടിയന്തിര യോഗം ചേർന്ന് സ്‌റ്റേറ്റ് ആർആർടി; സാഹചര്യങ്ങൾ വിലയിരുത്തി