കണ്ണൂർ: ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. 3.88 കോടി രൂപ വകയിരുത്തിയ കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ കോടികളുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്‌ത പദ്ധതി ഒറ്റദിവസം കൊണ്ടാണ് നിർജീവമായത്. ടെൻഡർ നൽകിയതിലെ അഴിമതിയാണ് ആരംഭത്തിൽ തന്നെ പദ്ധതി പാളിപ്പോകാൻ കാരണം.
പദ്ധതി നടത്തിപ്പിനായി ടെൻഡർ നൽകിയ മൂന്ന് കമ്പനികളിൽ കുറഞ്ഞ തുക നൽകിയ ഹവായ എന്ന കമ്പനിയെ ആദ്യമേ തഴയുകയും ബെംഗളൂരു ആസ്‌ഥാനമായ കൃപാ ടെലികോമിന് ടെൻഡർ ഉറപ്പിക്കുകയും ആയിരുന്നു. എന്നാൽ ഈ കമ്പനി പദ്ധതി പാതിവഴിക്ക് ഉപേക്ഷിക്കുകയാണ് ചെയ്‌തത്. സംഭവത്തിൽ ഡിടിപിസിയിലെ ഉദ്യോഗസ്‌ഥർക്ക് പങ്കുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
പദ്ധതി നിലക്കാൻ ടെൻഡർ നൽകിയതിലെ ക്രമക്കേട് ഇടയാക്കിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. 2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന എപി അബ്‌ദുള്ളക്കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. മുൻമന്ത്രി എപി അനിൽ കുമാറിന്റെ മൊഴിയും അന്വേഷണ സംഘം വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അഴിമതിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്.
Read Also: കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ഇഡി ഏറ്റെടുക്കും