തൃശൂർ: ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന കൊടകര കുഴൽപ്പണ കേസ് അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡെൽഹിയിലെ ഇഡി ഓഫിസിൽ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്‌ടർ റാങ്കിലുള്ള ഐആർസി ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ ചുമതല. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരിക്കും കേസെടുക്കുക. കേസിൽ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും.
ബിജെപി നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ട കൊടകര കേസ് ഇഡി അന്വേഷിക്കാത്തതിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പോലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി ഇതുവരെ. ഇതിന് പിന്നാലെ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.
കൊടകര കുഴല്‍പ്പണക്കേസില്‍ കോടികളുടെ ഇടപാടാണ് നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബിജെപി നേതാവ് ധര്‍മരാജന്‍ പത്ത് കോടിയോളം രൂപ കൊണ്ടുവന്നിരുന്നു. അതിൽ ആറ് കോടി 30 ലക്ഷം തൃശൂരില്‍ വച്ച് കൈമാറിയ ശേഷം ബാക്കിയുള്ള മൂന്നര കോടി രൂപയുമായി പോകുമ്പോഴായിരുന്നു കവര്‍ച്ച നടന്നത്.
25 ലക്ഷവും കാറും കവര്‍ന്നെന്ന ധർമരാജന്റെ പരാതിയിലാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. തുടർന്ന് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിനായി ലഭിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ഇതുവരെ ഒന്നരക്കോടിയോളം രൂപ കണ്ടെടുത്തിട്ടുണ്ട്.
Read also: നിരാഹാരം അനുഷ്‌ഠിച്ച് ദ്വീപ് ജനത; ഭരണ പരിഷ്‌കാരങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധം