കവരത്തി: ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വലിയ ജനപിന്തുണയാണ് ലഭിച്ചതെന്നാണ് ദ്വീപിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കുട്ടികളും പ്രായമായവരും ഉൾപ്പടെ വീടുകളിൽ തന്നെ നിരാഹാരമനുഷ്‌ഠിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള സ്‌ഥാപനങ്ങൾ പ്രവർത്തിച്ചില്ല.
അതേസമയം തീർത്തും സമാധാനപരമായിരുന്നു ജനങ്ങളുടെ പ്രതിഷേധം. അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ സംഘടിതമായ പ്രതിഷേധം നടക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമാണ്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. രാഷ്‌ട്രീയ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജനദ്രോഹ നാപടികൾ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്‌തമാക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ അറിയിച്ചു.
അതിനിടെ ലക്ഷദ്വീപിൽ കർഫ്യൂ വീണ്ടും നീട്ടി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടുത്ത ഒരാഴ്‌ച കൂടി കർഫ്യൂ നീട്ടിയതെന്ന് അധികൃതർ വ്യക്‌തമാക്കി.
Read Also: ഇന്ധനവില വർധന; കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വിലയെന്ന് കേന്ദ്രമന്ത്രി