പാറ്റ്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം പങ്കെടുത്ത റാലികളിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങളാണ് പങ്കെടുത്തത്. സ്‌റ്റേജിൽ ഇരിക്കുന്ന നേതാക്കളും ചട്ടങ്ങൾ അറിയില്ലെന്ന മട്ടിലാണ് പരിപാടി നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ആയുധം ഇതുവരെ നിലവിൽ വന്നിട്ടില്ലാത്ത കോവിഡ് വാക്‌സിൻ ആണെങ്കിലും കൊറോണ ഇപ്പോഴും വിട്ടുപോയിട്ടില്ല എന്ന വസ്‌തുത ആളുകൾ മറന്നുപോയ അവസ്‌ഥയാണ് റാലികളിൽ കാണാൻ സാധിക്കുന്നത്.
ഓരോ തെരഞ്ഞെടുപ്പ് റാലികളിലും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നുണ്ട്. ഭൂരിപക്ഷം ആളുകളും മാസ്‌ക് ധരിക്കാതെയാണ് രംഗത്തെത്തുന്നത്. എല്ലാ പാർട്ടികളും നടത്തുന്ന പരിപാടികളിലും ഇതുതന്നെയാണ് അവസ്‌ഥ.
Also Read: പ്രതിരോധ മന്ത്രി അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തും
പൊതുസമ്മേളനങ്ങളിൽ രണ്ടുപേർക്കിടയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടടി അകലം പാലിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ, ഇത്തരം പരിപാടികളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പൂർണമായി അവഗണിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്‌ടോബർ 21ന് മുന്നറിയിപ്പ് നൽകിയിട്ടും ഫലമുണ്ടായില്ല. കോവിഡ് പ്രതിസന്ധിക്ക് മുമ്പുള്ള അതേ സാഹചര്യം തന്നെയാണ് ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കാണാൻ സാധിക്കുന്നത്.