ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഒരുവർഷത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. അതിനാൽ തന്നെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്ന് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്‌ണകുമാര്‍ വാദം ഉന്നയിച്ചു.
2020 നവംബര്‍ 11നാണ് ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ബിനീഷ് കോടിയേരിയെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്. സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു ബിനീഷ് തുടക്കം സ്വീകരിച്ചിരുന്ന നിലപാട്. കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചനയാണ് കേസിന് പിന്നില്‍. തന്റെ അക്കൗണ്ടിൽ വന്ന ആറുകോടി രൂപ നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണെന്നും കോടതിയെ അറിയിച്ചിരുന്നു.
എന്നാലിക്കാര്യം ഇഡി നിഷേധിച്ചു. ബിനീഷ് കോടിയേരിക്ക് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ പണം ലഹരി ഇടപാടിലെ ലാഭമാണ് എന്നായിരുന്നു ഇഡി കോടതിയെ അറിയിച്ചത്. ബി ക്യാപിറ്റല്‍ കമ്പനികളുടെ പിന്നില്‍ വന്‍ ഗൂഡാലോചനയാണ്. ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടനെയും സുഹൃത്ത് അരുണിനെയും പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല എന്നും ഇക്കാര്യത്തിൽ ദുരൂഹത ഉണ്ടെന്നും ഇഡി കോടതിയിൽ വാദിച്ചു.
Read also: യാത്രക്കാരെ തടഞ്ഞുനിർത്തി പോലീസിന്റെ വാട്‍സ്ആപ്പ് പരിശോധന; വിവാദം