തിരുവനന്തപുരം: സംസ്‌ഥാനത്ത് പടർന്ന് പിടിച്ച പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. എന്നാൽ, വൈറസിന് ജനിതകമാറ്റം ഉണ്ടായാൽ മനുഷ്യരിലേക്ക് പടർന്നേക്കാമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഏവിയൻ ഇൻഫ്‌ളുവൻസ വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. ആലപ്പുഴയിൽ ഇതുവരെ 23,857 പക്ഷികളും കോട്ടയത്ത് 7,729 പക്ഷികളും ചത്തു. പ്രഭവ കേന്ദ്രത്തിലെ 37,656 പക്ഷികളെ നശിപ്പിക്കുകയും ചെയ്‌തു. നശിപ്പിക്കുന്ന പക്ഷികൾക്കും മുട്ടകൾക്കും ന്യായമായ നഷ്‌ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രങ്ങളായ ആലപ്പുഴയിലും കോട്ടയത്തും മൃഗസംരക്ഷണ വകുപ്പ് നേരിട്ടെത്തി സാമ്പിളുകൾ ശേഖരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനാ ഫലം കിട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പക്ഷിപ്പനി സ്‌ഥിരീകരിക്കുന്നതിന് മുമ്പ് ചത്ത താറാവുകൾക്കും നഷ്‌ടപരിഹാരം ലഭിക്കും. ആരോഗ്യവകുപ്പിന്റെ നിരീക്ഷണം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപ്പനി പടർന്നുപിടിച്ചിരുന്നു.ആലപ്പുഴ, ഇടുക്കി, പാലക്കാട്, തൃശൂർ തുടങ്ങി നിരവധി ജില്ലകളിലാണ് വൈറസ് ഭീതി പരത്തിയത്. 2020 മാർച്ചിൽ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും പക്ഷിപ്പനി ബാധിച്ചിരുന്നു.
Also Read: കോവിഡ് വാക്‌സിന്‍ വിതരണം; രണ്ടാം ഘട്ട ട്രയല്‍ വെള്ളിയാഴ്‌ച