ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ റണ്‍ വെള്ളിയാഴ്‌ച. മുഴുവന്‍ ജില്ലകളിലുമാണ് ഇത്തവണ ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യത്തെ ട്രയല്‍ റണ്‍ നടന്നത്.
നേരത്തെ, പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എട്ടു ജില്ലകളില്‍ നടത്തിയ റിഹേഴ്‌സല്‍ വിജയകരമായിരുന്നു. വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന പട്ടിക തയാറാക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് നേരത്തേ നിര്‍ദേശം ലഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ ക്രമത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
ഓക്‌സഫഡും ആസ്ട്രസെനകയും സംയുക്‌തമായി വികസിപ്പിച്ച് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പുറത്തിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക് വികസിപ്പിച്ച് പുറത്തിറക്കുന്ന കോവാക്‌സിനും കഴിഞ്ഞ ദിവസമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.
അഞ്ചുകോടി ഡോസ് വാക്‌സിന്‍ ഇതിനകം സംഭരിച്ചു കഴിഞ്ഞതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദാർ പൂനവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വൈകാതെ തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം തുടങ്ങിയേക്കും.
Read also: റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ