ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്‌പരം കൊമ്പുകോർക്കുന്ന ബിജെപിയെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനേയും (ടിഎംസി) രൂക്ഷമായി വിമർശിച്ചു കോൺഗ്രസ് രംഗത്ത്. ബംഗാളിൽ ഇരു മുന്നണികളും പരസ്‌പരം ആരോപണം ഉന്നയിക്കുകയാണെന്നും ഇതിലൂടെ സംസ്‌ഥാനത്തെ പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും എഐസിസി ഇൻചാർജ് ജിതിൻ പ്രസാദ് പറഞ്ഞു.
ജനങ്ങളോട് സംസാരിക്കുന്നതിനേക്കാൾ കൂടുതലും പരസ്‌പരം പോരടിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും മാത്രമാണ് ബിജെപിയും ടിഎംസിയും ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. മാത്രവുമല്ല താമസിയാതെ കോൺഗ്രസ്-ഇടതു സഖ്യം പശ്‌ചിമ ബംഗാളിൽ വികസന അജണ്ട കൊണ്ടുവന്ന് ജനങ്ങൾക്ക് ബദൽ നൽകുമെന്നും ജിതിൻ പ്രസാദ് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടതുപക്ഷത്തിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ് എന്ന് പറഞ്ഞ പ്രസാദ്, ഇതിനായി സംസ്‌ഥാനത്തെ മുതിർന്ന നേതാക്കളുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് എന്നും വ്യക്‌തമാക്കി. അവർ ഇടതുപാർട്ടികളുമായി ചർച്ച നടത്തുകയാണ് എന്നും ഉടൻ തന്നെ അന്തിമ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ നാല് മീറ്റിങ്ങുകളാണ് ചേർന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം അന്തിമമാക്കാൻ എഐസിസി നേതാക്കൾ സംസ്‌ഥാന യൂണിറ്റിന് സമയപരിധി നൽകിയിട്ടുണ്ട്. അതേസമയം ഇടതുപാർട്ടി കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതായാണ് വക്‌താക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ 92 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസ് 44 സീറ്റുകൾ നേടിയപ്പോൾ ഇടതുപാർട്ടികൾ 32 സീറ്റുകൾ മാത്രമാണ് നേടിയത്.
Read Also: സംസ്‌ഥാനത്ത് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവെച്ചു