തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് നടന്നിരുന്ന ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പരിശോധനകള്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തുന്നു. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ളാസുകളിലെ സ്‌റ്റിക്കറുകള്‍ക്കും കര്‍ട്ടനുകള്‍ക്കും എതിരെ നടപടി തുടരും.
ഉദ്യോഗസ്‌ഥരടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഗതാഗത കമ്മീഷണറാണ് പരിശോധന നിര്‍ത്താന്‍ ഉദ്യോഗസ്‌ഥരോട് നിര്‍ദേശിച്ചത്. മറ്റന്നാള്‍ ‘റോഡ് സുരക്ഷാ മാസം’ എന്ന പ്രത്യേക പേരില്‍ പരിശോധനകള്‍ക്കും പ്രചാരണങ്ങള്‍ക്കും തുടക്കമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. പൊതുവില്‍ റോഡ്- വാഹന ഗതാഗത നിയമ ലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം.
കോടതി നിര്‍ദേശ പ്രകാരമാണ് സംസ്‌ഥാനത്ത് ഓപ്പറഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ കര്‍ശന നടപടി തുടങ്ങിയത്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും വാഹനങ്ങളിലെ കര്‍ട്ടന്‍ നീക്കേണ്ടി വന്നു.
Read Also: വിഴിഞ്ഞം തുറമുഖ നിർമാണം; കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ