കണ്ണൂര്‍: ജില്ലയില്‍ ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി കൂളിങ് സ്‌റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. രണ്ടു ദിവസത്തിനിടെ 1,96,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ചൊവ്വാഴ്‌ച മാത്രം 102 വാഹനങ്ങളില്‍ നിന്ന് 66,500 രൂപയോളം പിഴ ചുമത്തി. തുടർന്നും കര്‍ട്ടനുകളും കൂളിങ് ഫിലിമുകളും നീക്കം ചെയ്‌തില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എംവിഐയും എഎംവിഐമാരും അടക്കമുള്ള ആറ് സംഘങ്ങളാണ് പരിശോധന നടത്തിയത്. വാഹനങ്ങളുടെ ഗ്ളാസുകളില്‍ മറച്ച കര്‍ട്ടനുകളും കൂളിങ് സ്‌റ്റിക്കറുകളും പിടികൂടി നടപടിയെടുത്തു. ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധന വരും ദിവസങ്ങളിലും തുടരും. റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് തുടങ്ങിയ പദ്ധതികള്‍ക്ക് ഒപ്പമാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്‌ക്രീനും കൊണ്ടുവന്നിരിക്കുന്നത്.
Read also: തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്‌തമായ നടപടിക്ക് നിര്‍ദേശം