കോഴിക്കോട്: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയുടെ ആദ്യ ദിവസത്തിൽ ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ ചുമത്തി. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് 3 സ്‌ക്വാഡുകളായാണ് മോട്ടർവാഹന വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്.
കൂളിങ് ഫിലിം ഒട്ടിച്ച വാഹനങ്ങളാണ് കൂടുതലും പിടിക്കപ്പെട്ടത്. ഇവർക്ക് 1250 രൂപ പിഴ ചുമത്തുമെന്നു പറഞ്ഞിരുന്നെങ്കിലും ആദ്യ ദിനം താക്കീതായി 250 രൂപ വീതമാണ് ഈടാക്കിയത്. പിഴ ചുമത്തപ്പെട്ടവർ 3 ദിവസത്തിനകം കൂളിങ് ഫിലിം നീക്കം ചെയ്‌ത് ആർടിഒ ഓഫീസിൽ വാഹനം ഹാജരാക്കണം.
ഇങ്ങനെ ചെയ്യാത്തവരുടെ പക്കൽ നിന്ന് 1250 രൂപ ഈടാക്കും. നിയമലംഘനം തുടരുകയാണെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
നിയമം നടപ്പാക്കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കർശന നിർദേശത്തെ തുടർന്നാണ് സംസ്‌ഥാന വ്യാപകമായി ഇന്നലെ ‘ഓപ്പറേഷൻ സ്‌ക്രീൻ’ പരിശോധന ആരംഭിച്ചത്. ഇലക്‌ട്രോണിക് ചലാൻ സംവിധാനത്തിലൂടെയാണ് പിഴ ചുമത്തുന്നത്.
നിയമലംഘനം ആവർത്തിക്കുന്നവരെ ഇതുവഴി കണ്ടെത്താൻ സാധിക്കും. രണ്ടാഴ്‌ച പരിശോധന നീളും. മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും വാഹനങ്ങളും സർക്കാർ വാഹനങ്ങളും പരിശോധനക്കുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
ഒരു തരത്തിലുള്ള കൂളിങ് ഫിലിമുകളും വൈറ്റ് ഫിലിമുകളും വാഹനങ്ങളിൽ അനുവദിക്കില്ല. കർട്ടനോ മറ്റു വസ്‌തുക്കളോ ഉപയോഗിച്ചു ഗ്ളാസുകൾ മറയ്‌ക്കാനും പാടില്ല.
ജില്ലയിലെ പരിശോധനക്ക് മോട്ടർ വാഹന ഇൻസ്‌പെക്‌ടർ സനൽ വി മണപ്പള്ളി, അസി.മോട്ടർ വാഹന ഇൻസ്‌പെക്‌ടർമാരായ സി അനിൽകുമാർ, സനിൽ കുമാർ, എംപി മുനീർ, എൻ രഘുനാഥ്, കെ ദിജു, പിഎം ശിവദാസ്, എൻഎസ് ബിനു എന്നിവർ നേതൃത്വം നൽകി.
Malabar News: അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റൽ; ഒരാൾ പിടിയിൽ