തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിനെതിരെ ബിജെപി. നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. നിയമസഭയിൽ പുതിയ സർക്കാരിന്റെ നയങ്ങളാണ് പ്രതീക്ഷിച്ചത്, എന്നാൽ കേട്ടത് കഴിഞ്ഞ സർക്കാരിന്റെ വാഴ്‌ത്തുപാട്ടാണെന്നും അദ്ദേഹം പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയാൽ സർക്കാരിന്റെ നയമാവില്ല, ജനങ്ങൾ നേരിടുന്ന പൊള്ളുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് നയത്തിലൂടെ പ്രഖ്യാപിക്കേണ്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണെന്നാണ് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ പ്രതികരണം. കോവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീർത്തും നിരാശാജനകമായി. കോവിഡ് മരണം കുറച്ചു കാണിക്കാനാണ് സംസ്‌ഥാന സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ തവണയും നടത്തിയതാണ്. എത്രപേർക്ക് ഒന്നാം പിണറായി സർക്കാർ ജോലി കൊടുത്തുവെന്ന് വ്യക്‌തമാക്കണം. കെഎസ്‌ആർടിസി പോലെയുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Also Read: പ്രതിപക്ഷ നേതാവ് മാറുമെന്ന് നേരത്തെ അറിഞ്ഞില്ല, അപമാനിതനായി; സോണിയക്ക് കത്തയച്ച് ചെന്നിത്തല