തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവും വിമര്‍ശനവും ഉന്നയിച്ച് മുഖ്യമന്ത്രി. ഗവർണർ എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നതെന്നും ഇരിക്കുന്ന സ്‌ഥാനം അനുസരിച്ചാകണം വർത്തമാനമെന്നും ഭീഷണി സ്വരത്തിലാരാണ് സംസാരിക്കുന്നതെന്ന് സമൂഹത്തിനു അറിയാമെന്നും മുഖ്യമന്ത്രി.
പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ‘തസ്‌തികകളിലേക്ക് മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ അപേക്ഷിക്കുന്നത്?, അപേക്ഷിക്കാൻ പാടില്ലെന്ന് പറയാൻ ഇദ്ദേഹത്തിന് എന്ത് അധികാരമാണുള്ളത്?, മുഖ്യമന്ത്രിയുടെ സ്‌റ്റാഫിന്റെ ബന്ധു ഒരു വ്യക്‌തിയാണ്. അവർക്ക് അവരുടെ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അവർ അവരുടേതായ നടപടിക്രമത്തിലൂടെയാണ് ജോലി നേടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ നീട്ടിപ്പിടിച്ച മൈക്കിന് മുന്നിൽ എല്ലാ ദിവസവും വരികയാണ് എന്ന നിലയിലുള്ള പരിഹാസവും മുഖ്യമന്ത്രി തൊടുത്തു. കുറച്ച് ഗൗരവത്തിലൊക്കെ നിന്ന് കാര്യങ്ങൾ പറയുക. അങ്ങനെ കാര്യങ്ങൾ നിർവഹിച്ചു കളയാമെന്നാണോ കരുതുന്നതെന്നും അതൊന്നും ഭരണഘടനാപരമായ രീതിയല്ലെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
ഗവർണറുടേത് അപക്വമായ പ്രതികരണമാണ്. കിട്ടുന്നെങ്കിൽ എന്തെങ്കിലും കിട്ടിക്കോട്ടെയെന്നാണ് കരുതിയത്. എന്നാൽ അതിന്റെ പരിധി ലംഘിക്കുകയാണിപ്പോൾ. എന്തും വിളിച്ചു പറയാം എന്നാണോ ഗവർണർ കരുതുന്നത്. ഗവർണറുടേത് പക്വമതിയായ ആൾക്ക് ചേർന്ന പ്രതികരണമല്ല. അദ്ദേഹത്തിന് എന്ത് പറ്റിയെന്ന് അടുപ്പമുള്ളവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവകലാശാലയിൽ പോസ്‌റ്റർ പതിക്കുന്നതിനെ വരെ ഗവർണർ വിശമർശിക്കുന്നു. പോസ്‌റ്റർ രാജ് ഭവനിൽ നിന്നാണോ കൊണ്ട് പോകേണ്ടത്. ഗവർണർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പേവിഷബാധമൂലം ഈ വർഷമുണ്ടായ 21 മരണങ്ങളിൽ 15 പേർ വാക്‌സിൻ എടുക്കാത്തവരാണെന്നും ആന്റി റാബിസ് വാക്‌സിന്റെ ഗുണനിലവാരം നിശ്‌ചയിക്കുന്നത് കേന്ദ്രസർക്കാറാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Most Read: ഗ്യാൻവാപി മസ്‌ജിദ്: ഹിന്ദു സ്‌ത്രീകളുടെ ഹരജി നിലനില്‍ക്കും; അടുത്ത വാദം 22ന്