കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗവര്‍ണറുടെ പ്രീതിക്ക് നഷ്‌ടം ഉണ്ടാകുന്നതെന്നും വ്യക്‌തിപരമായ ആക്ഷേപം പദവിയോടുള്ള അപ്രീതിയായി കണക്കാക്കാൻ ആകില്ലെന്നും ഹൈക്കോടതി.
ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്‌തിപരമല്ല, അത് നിയമപരമായ പ്രീതിയാണെന്നും ആരെങ്കിലും നിയമവിരുദ്ധമായി ഗവർണറുടെ പദവിക്കെതിരെയോ പദവിയുടെ ഉപയോഗത്തിന് എതിരെയോ പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു.
സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹരജി പരിഗണിക്കുന്ന സമയത്തായിരുന്നു കോടതി പരാമര്‍ശം. പുറത്താക്കിയതിന് എതിരെ പതിനഞ്ച് സെനറ്റ് അംഗങ്ങളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. അതേസമയം അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോടതി നാളെ തീരുമാനമെടുക്കും. ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.
വിസിയെ നിര്‍ദേശിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്‌ചയിക്കാത്ത സെനറ്റിന്റെ നടപടിയെ കോടതി വിമര്‍ശിക്കുകയും ചെയ്‌തു. വിസി ഇല്ലാതെ സര്‍വകലാശാല എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. പ്രതിനിധിയെ നിശ്‌ചയിക്കുന്നതിന് താമസം എന്താണ്? അടുത്ത സെനറ്റ് യോഗത്തില്‍ പ്രതിനിധിയെ തീരുമാനിക്കുമോയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്‌തു.
കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നോമിനേഷന്‍ പിന്‍വലിച്ച നടപടിയെ ന്യായീകരിച്ച് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതില്‍ സെനറ്റ് അംഗങ്ങള്‍ പരാജയപ്പെട്ടതായി സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. ചാന്‍സലറുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Most Read: ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ