ന്യൂഡെൽഹി: അടിയന്തരാവസ്‌ഥയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുലിന്റെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും എല്ലാ സ്വാതന്ത്ര്യവും തകർത്ത കാലഘട്ടമാണ് അടിയന്തരാവസ്‌ഥയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
അടിയന്തരാവസ്‌ഥ തെറ്റായ നടപടിയായിരുന്നെന്ന് കഴിഞ്ഞ ദിവസം രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. മാത്രവുമല്ല ആ കാലത്ത് സ്‌ഥാപനങ്ങൾ പിടിച്ചടക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നില്ലെന്നും കോൺഗ്രസ് നേതാവ് വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ സംവാദത്തിനിടയിൽ ആയിരുന്നു രാഹുൽഗാന്ധിയുടെ പരാമർശം. മുൻ സാമ്പത്തിക ഉപദേഷ്‌ടാവും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. കൗശിക് ബസുവുമായി ആയിരുന്നു ചർച്ച.
രാഹുലിന്റെ പരാമർശം ഇങ്ങനെ: ‘അടിയന്തരാവസ്‌ഥ തെറ്റായിരുന്നു. അതൊരു പിഴവായിരുന്നെന്ന് മുത്തശ്ശി (ഇന്ദിരാഗാന്ധി) തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇക്കാലത്ത് സംഭവിച്ചതിൽനിന്ന് അടിസ്‌ഥാനപരമായി വ്യത്യസ്‌തമായ കാര്യങ്ങളാണ് മോദി ഭരണകാലത്ത് സംഭവിക്കുന്നത്. കോൺഗ്രസ് ഒരിക്കലും രാജ്യത്തെ സ്‌ഥാപനങ്ങളെ പിടിച്ചടക്കാൻ ശ്രമിച്ചിട്ടില്ല. ആർഎസ്എസ് സ്വന്തം ആളുകളെ ഇന്ത്യയുടെ സ്‌ഥാപനങ്ങളിൽ നിറക്കുകയാണ്. ആധുനിക ജനാധിപത്യങ്ങൾ പ്രവർത്തിക്കുന്നത് സ്‌ഥാപനസന്തുലനം കൊണ്ടും സ്‌ഥാപനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതും കൊണ്ടാണ്. എന്നാൽ, ആ സ്വാതന്ത്ര്യത്തെ ഇന്ത്യയിൽ ഇന്ന് ആർഎസ്എസ് എന്ന വലിയ സ്‌ഥാപനം തകർത്തിരിക്കുന്നു’.
എന്നാൽ രാഹുലിന്റെ പരാമർശം തീർത്തും പരിഹാസ്യമാണെന്ന് ബിജെപി പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ പരാമർശം ചിരിപ്പിക്കുന്നതാണ് എന്നാണ് ജാവദേക്കറിന്റെ വിമർശനം.
അടിയന്തരാവസ്‌ഥ കാലത്ത് രാജ്യത്തെ സ്‌ഥാപനങ്ങളുടെ സ്വാതന്ത്ര്യം മുഴുവൻ ഹനിച്ച പാർട്ടിയാണ് കോൺഗ്രസെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. എംപിമാരും എംഎൽഎമാരുമടക്കം ലക്ഷക്കണക്കിന് ആളുകൾ അറസ്‌റ്റ് ചെയ്യപ്പെട്ട ആ കാലഘട്ടത്തിൽ പത്രങ്ങൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് ജാവദേക്കർ ചൂണ്ടിക്കാട്ടി. മാത്രവുമല്ല ദേശാഭിമാനത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ പാഠശാലയാണ് ആർഎസ്എസ് എന്നും അത് തിരിച്ചറിയാൻ രാഹുൽ സമയമെടുക്കുമെന്നും കേന്ദ്രമന്ത്രി ജാവദേക്കർ കൂട്ടിച്ചേർത്തു.
Read Also: പൊതുജീവിതം അവസാനിപ്പിക്കുന്നു; മൽസരിക്കാൻ ഇല്ലെന്ന സൂചന നൽകി വികെ ശശികല