കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളുടെ പരാതി. അധ്യക്ഷനായ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും എതിരെയാണ് ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡക്കും, ആഭ്യന്തരമന്ത്രി അമിത് ഷാക്കും കേരളാ നേതാക്കൾ പരാതി നൽകിയത്.
ജനങ്ങളിലുള്ള വിശ്വാസം സുരേന്ദ്രനും മുരളീധരനും ഈ തിരഞ്ഞെടുപ്പോടെ തകര്‍ത്തതായും വോട്ട് മറിച്ചു കൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന ചിന്ത ജനങ്ങളിൽ ഉണ്ടായതായും പരാതിയില്‍ പറയുന്നു. അതിനാൽ നേതൃമാറ്റം നടത്തി ബിജെപിയുടെ വിശ്വാസ്യത തിരിച്ചു പിടിക്കണമെന്നാണ് പ്രധാന ആവശ്യം.
കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം കൂട്ടിയതിനൊപ്പം 2016ല്‍ നേമത്ത് രാജഗോപാലിന് ജയം നേടാനുമായി. എന്നാല്‍, ഇത്തവണ കൈയിലുള്ള സീറ്റ് പോലും നിലനിർത്താൻ സാധിച്ചില്ലെന്ന് സുരേന്ദ്ര വിരുദ്ധ പക്ഷം ചൂണ്ടിക്കാട്ടുന്നു. വിശ്വാസ്യത തകര്‍ത്ത നേതൃത്വത്തിനു കീഴില്‍ ബിജെപിക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനം സാധ്യമല്ല.
അതിനാൽ നേതൃമാറ്റം വേണമെന്നും എങ്കിൽ മാത്രമേ വിട്ടുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കൾ അടക്കം തിരിച്ചു വരികയുള്ളൂ എന്നും ഇല്ലെങ്കില്‍ മൽസരിക്കാന്‍ പോലും ആളെ കിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
Read also: കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കും; കമലാ ഹാരിസ്