ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഉത്തർപ്രദേശിൽ നാലര വർഷത്തെ ഭരണം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ‘യഥാർഥ’ കർഷകരുമായി സമാന്തര കൂടിക്കാഴ്‌ച നടത്താൻ നീക്കം. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പിന്തുണയുള്ള കർഷകർ ബിജെപിക്കെതിരെ പ്രതിഷേധം ശക്‌തമാക്കുന്ന പശ്‌ചാത്തലത്തിലാണ് തങ്ങളെ അനുകൂലിക്കുന്ന കർഷകരുമായി കൂടിക്കാഴ്‌ച നടത്താൻ യോഗി സർക്കാർ ശ്രമിക്കുന്നത്. ബിജെപി അനുകൂല കർഷക സംഘടനകളെ ‘യഥാർഥ’ കർഷകരെന്നും കേന്ദ്രത്തിന്റെ നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരെ ‘രാഷ്‌ട്രീയ അജണ്ട’ ഉള്ളവരെന്നുമാണ് ബിജെപി വിശേഷിപ്പിക്കുന്നത്.
യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ ബിജെപിയുടെ കർഷക വിഭാഗം ഞായറാഴ്‌ച ലഖ്‌നൗവിൽ ആദരിക്കും. ‘യഥാർഥ കർഷകർ എന്ന് പാർടി വിശേഷിപ്പിക്കുന്നവരുമായുള്ള ബന്ധം ദൃഢമാക്കുക എന്ന ബിജെപി ലക്ഷ്യത്തിന്റെ ഭാഗമാണ് ലഖ്‌നൗവിലെ യോഗം.
അതേസമയം, ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) നേതൃത്വത്തിൽ ഡെൽഹി അതിർത്തിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് തങ്ങൾ പിൻമാറില്ലെന്നാണ് കർഷകർ വ്യക്‌തമാക്കുന്നത്. വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം ശക്‌തമാക്കുമെന്നാണ് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ശനിയാഴ്‌ച പറഞ്ഞത്. അടുത്തിടെ, മുസഫർനഗറിൽ നടന്ന കർഷക മഹാ പഞ്ചായത്തിലൂടെ കേന്ദ്ര സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ കർഷകർക്ക് സാധിച്ചതായി ടിക്കായത്ത് പറഞ്ഞിരുന്നു. വരുന്ന യുപി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പതനം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്ന മുന്നറിയിപ്പും ടിക്കായത്ത് നൽകിയിരുന്നു.
ഈ പശ്‌ചാത്തലത്തിൽ, 2022ലെ ഉത്തർപ്രദേശ് (യുപി) നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, ലഖ്‌നൗവിൽ കർഷകരുമായി ബിജെപി നടത്തുന്ന സമാന്തര സമ്മേളനം പ്രത്യേക പ്രാധാന്യമുള്ളതാണ്. ലഖ്‌നൗവിലെ യോഗത്തിൽ 20,000ത്തോളം കർഷകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുപിയിലെ ബിജെപിയുടെ കർഷക വിഭാഗം മേധാവി കാമേശ്വർ സിംഗ് പറഞ്ഞു.
Most Read: നവ്‌ജ്യോത് സിംഗിന് പാക് ബന്ധം; ആരോപണവുമായി അമരീന്ദർ സിംഗ്