ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പാക് ബന്ധമുണ്ടെന്ന ആരോപണവുമായി അമരീന്ദർ സിംഗ്. സിദ്ദുവിന് പാകിസ്‌ഥാൻ പ്രധാനമന്ത്രിയായും, കരസേനാ മേധാവിയായും ബന്ധമുണ്ടെന്നും, പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സിദ്ദു യോഗ്യനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കൂടാതെ സിദ്ദുവിനെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിച്ചാൽ താൻ അതിനെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് രാജി വച്ചിരുന്നു. പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹം രാജി വെക്കാനുള്ള തീരുമാനത്തിൽ എത്തിയത്. മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും അമരീന്ദർ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി നേരത്തെ 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകുകയും ചെയ്‌തിരുന്നു.
അടുത്ത വർഷം ആദ്യത്തോടെ പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നവ്‌ജ്യോത് സിദ്ദുവും അമരീന്ദർ സിംഗുമായുള്ള തർക്കവും, ഇപ്പോഴുണ്ടായ രാജിയും കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നത്.
Read also: ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; ബാബുല്‍ സുപ്രിയോ