കണ്ണൂർ: തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം. തലശ്ശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിനാണ് ബിജെപിയുടെ പിന്തുണയെന്ന് നേരത്തെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിൽ നിന്ന് വ്യത്യസ്‌തമായ നിലപാടാണ് ബിജെപി ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
“തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ സിഒടി നസീറിനാണ്. അദ്ദേഹത്തിന് ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യും. പ്രചാരണത്തില്‍ സജീവമാകും,”- എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.
എന്നാല്‍ പിന്തുണക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബിജെപി തങ്ങളുമായി സഹകരിക്കുന്നില്ലെന്ന് സിഒടി നസീർ പ്രതികരിച്ചിരുന്നു. ബിജെപി സഹകരിക്കാത്ത പശ്‌ചാത്തലത്തില്‍ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
ഈ വിവാദങ്ങള്‍ക്കിടയിലാണ് തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയെന്ന റിപ്പോർട് പുറത്തുവരുന്നത്. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചുമതലയുള്ള വിനോദാണ് ഇക്കാര്യം പറഞ്ഞത്.
സിഒടി നസീറിന് വോട്ട് ചെയ്യണമെന്ന് സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ട പശ്‌ചാത്തലത്തില്‍ തലശ്ശേരിയിലെ പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുകയും സിഒടി നസീറിന് വോട്ട് ചെയ്യില്ലെന്ന് പറയുകയും ചെയ്‌തിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു സിഒടി നസീര്‍.
2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. 22,125 വോട്ടുകളാണ് ബിജെപിക്ക് വേണ്ടി മൽസരിച്ച സജീവന്‍ അന്ന് ഇവിടെ നേടിയത്.
Also Read: തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം; വടകര, നാദാപുരം മണ്ഡലങ്ങൾക്കായി മടപ്പള്ളി കോളേജും സ്‌കൂളും