പാറ്റ്ന: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം സംസ്‌കരിക്കാനായി ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത് മാലിന്യം കയറ്റുന്ന വണ്ടിയില്‍. ബിഹാറിലെ നളന്ദയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മേയ് 13ന് മരണപ്പെട്ട നളന്ദ സ്വദേശിയായ മനോജ് കുമാറിന്റെ മൃതദേഹമാണ് തിങ്കളാഴ്‌ച മാലിന്യവണ്ടിയില്‍ ശ്‌മശാനത്തിൽ എത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
മനോജ് കുമാറിന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാതായതോടെ ആണ് മാലിന്യ വണ്ടിയിൽ ശ്‌മശാനത്തിലേക്ക് കൊണ്ടുപോയതെന്നാണ് അധികൃതരുടെ വാദം. തുടർന്ന് ഈ വീഡിയോ ആരോ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്യുകയും സംഭവം പുറംലോകം അറിയുകയും ആയിരുന്നു.
ഗംഗാ നദിയില്‍ മരണമടഞ്ഞവരുടെ ശരീരം ഒഴുകി നടന്ന സംഭവത്തിന് പിന്നാലെയാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്. മരണമടഞ്ഞവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ട പശ്‌ചാത്തലത്തിൽ ഗുരുതര വീഴ്‌ചയാണ് നളന്ദയിൽ ഉണ്ടായിരിക്കുന്നത്.
അതേസമയം എന്താണ് നടന്നതെന്ന് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. സുനില്‍ കുമാര്‍ അറിയിച്ചു. ആശുപത്രിക്ക് സ്വന്തമായി 200ലധികം വാഹനങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരത്തിൽ മാലിന്യവണ്ടിയില്‍ ശവശരീരം കയറ്റിയത് എന്തിനെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതിനിടെ മൃതദേഹം ഏറ്റെടുക്കാന്‍ മനോജിന്റെ ബന്ധുക്കള്‍ ആരും വരാത്തതിനാലാണ് മാലിന്യം ശേഖരിക്കുന്ന വാഹനത്തില്‍ കയറ്റിയതെന്ന് സ്‌ഥലത്തെ കൗണ്‍സിലര്‍ അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു. മാത്രവുമല്ല തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ സാധാരണയായി മാലിന്യം കയറ്റുന്ന വാഹനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകാറുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
Read Also: യുപിയിൽ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ നിലയിൽ