കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ട് ആരോഗ്യ പ്രവർത്തകരിലാണ് ഇപ്പോൾ ലക്ഷണങ്ങൾ പ്രകടമായത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ് നിലവില്‍ ലക്ഷണങ്ങളുള്ളത്. ഇവര്‍ രണ്ട് പേരടക്കം സമ്പര്‍ക്ക പട്ടികയിലെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ വരുന്ന 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ്പ ചികിൽസക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക വാർഡിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 188 പേരാണുള്ളത്. ഇതിൽ 100 പേര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും 36 പേര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പരിശോധനക്ക് പ്രത്യേക സംവിധാനം ഒരുക്കും. നാളെ വൈകുന്നേരത്തിനുള്ളില്‍ ഇതിനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ കണ്‍ഫേര്‍മേറ്റീവ് ടെസ്‌റ്റ് നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഐസിഎംആറിനോട് പുതിയ മോണോക്ളോണല്‍ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ഇത് ലഭ്യമാക്കുമെന്നാണ് അവർ അറിയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ആവശ്യത്തിന് മരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ 0495-2382500, 0495-2382800 നമ്പറുകളിൽ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിവരങ്ങള്‍ അറിയുന്നതിനായി ജനങ്ങള്‍ക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം. നിപ്പ സാഹചര്യം എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മാദ്ധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Most Read: പെട്ടെന്ന് പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാം; കെകെ ശൈലജ