തിരുവനന്തപുരം: കേരളത്തിൽ നിപ്പ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. വളരെ പെട്ടെന്ന് തന്നെ പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാനാകുമെന്ന് കെകെ ശൈലജ പറഞ്ഞു. നിപ്പ വീണ്ടും വരാനുള്ള സാധ്യത നേരത്തെ തന്നെ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു എന്നും ശൈലജ ടീച്ചർ പറഞ്ഞു.
കോഴിക്കോടിന് പുറമേ കണ്ണൂർ ജില്ലയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
അതേസമയം, നിപ്പ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിയുമായി സമ്പർക്കം പുലർത്തിയവർ ഐസൊലേഷനിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണിത്. നിലവിൽ രണ്ടുപേർക്ക് രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. ഇതിൽ 20 പേർക്ക് പ്രാഥമിക സമ്പർക്കം സ്‌ഥിരീകരിച്ചിട്ടുണ്ട്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. കുട്ടി ചികിൽസക്ക് എത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാർ ഐസൊലേഷനിൽ പ്രവേശിച്ചു. കുട്ടി യാത്ര ചെയ്‌ത വാഹനങ്ങളടക്കം ഉൾപ്പെടുത്തി കൊണ്ടുള്ള റൂട്ട് മാപ്പാണ് തയ്യാറാക്കുന്നത്.
Also Read: ലജ്‌ജിച്ച് കേരളം; കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം