തിരുവനന്തപുരം: കൈക്കൂലി കേസിൽ പ്രതിയായ മലിനീകരണ ബോർഡ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌തു. കോടികളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതി ജോസ് മോനെതിരെയാണ് നടപടി. വിജിലൻസ് കേസിൽ പ്രതിയായതോടെയാണ് ജോസ് മോനെ സസ്‌പെൻഡ് ചെയ്‌തത്.
കേസിൽ അകപ്പെട്ട് ഒളിവിൽ പോയ ജോസ് മോൻ അടുത്തിടെ തിരികെ ജോലിയിൽ പ്രവേശിച്ചത് വിവാദമായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫിസിലെ സീനിയര്‍ എഞ്ചിനിയറായിരുന്നു ജോസ് മോന്‍. കോട്ടയത്ത് ജോലി ചെയ്‌തിരുന്ന സമയത്ത് അനധികൃതമായ നിരവധി ആളുകളില്‍ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. ഇതിലൂടെ കോടികളുടെ സ്വത്താണ് ജോസ് മോൻ സമ്പാദിച്ചത്.
ഈ വിവരങ്ങളെല്ലാം കോട്ടയത്തെ പൊലൂഷൻ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഓഫിസിൽ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നൽകിയിരുന്നു. ഇതിനിടെയാണ് ജോസ് മോൻ തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇയാളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോർട് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശദീകരണം.
സംഭവത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്‌തത്. അതേസമയം, ജോസ് മോനെതിരായുള്ള വകുപ്പുതല അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
Also Read: ലൈംഗിക ക്വട്ടേഷൻ; മുഖ്യസൂത്രധാരൻ ദിലീപ്, സർക്കാർ ഹൈക്കോടതിയിൽ