ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് ബിഎസ്എഫ് പട്രോളിംഗ് സംഘം 20 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുവിലെ പല പ്രദേശങ്ങളിലായി സൈനികർക്ക് നേരെ ഭീകരാക്രമണം മുണ്ടാവുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 5 ജവാന്മാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി രക്ഷാ സേന പട്രോളിംഗ് ശക്തമാക്കിയത്. ജമ്മുവിലെ സാമ്പാ ജില്ലക്ക് അടുത്തായാണ് തുരങ്കം കണ്ടെത്തിയത്. ഭീകരവാദികൾ പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ ഉപയോഗിക്കുന്ന പാതയാണ് ഇത് എന്ന നിഗമനത്തിലാണ് സുരക്ഷാ സേന.
അതിർത്തിയിൽ നിന്നും 50 മീറ്ററോളം ഉള്ളിലേക്കായാണ് തുരങ്കം കണ്ടെത്തിയത്. പാകിസ്ഥാനിലെ പ്രമുഖ കെമിക്കൽ ഫാക്ടറിയുടെ പേരിലുള്ള പത്തോളം പ്ലാസ്റ്റിക് ബാഗുകൾ ഇതിനുള്ളിൽ നിന്നും ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ ഉണ്ടായ കനത്ത മഴയിൽ പ്രദേശത്ത് പലയിടത്തും മണ്ണ് താഴ്ന്നു പോവുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ സേന പരിശോധന ശക്തമാക്കുകയായിരുന്നു.
ബിഎസ്എഫ് ഇൻസ്‌പെക്ടർ എൻഎസ് ജംവൽ സംഭവ സ്ഥലം സന്ദർശിച്ചു. പാകിസ്ഥാന്റെ അതിർത്തി പോസ്റ്റായ ഗുൽസാറിൽ നിന്നും 700 മീറ്റർ മാത്രമാണ് തുരങ്കത്തിലേക്കുള്ള ദൂരം.
ബിഎസ്എഫ് മേധാവി രാകേഷ് അസ്‌താന അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുരങ്കം പൂർണമായും അടച്ചു. ബിഎസ്എഫും ഇന്റലിജിൻസ് ബ്യുറോയും പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തിവരികയാണ്.