തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചിലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്‌തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് കാരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങൾക്ക് എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സർക്കാർ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ഗ്രാൻഡ് മാത്രമാണ് ബജറ്റിന് ആധാരം. മറ്റൊരു ധനാഗമ മാർഗവും സർക്കാരിനില്ലെന്ന് വ്യക്‌തമായി.
കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കർണാടക സർക്കാർ ഓട്ടോറിക്ഷാ തൊഴിലാളികളുടേയും, വഴിയോര കച്ചവടക്കാരുടേയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചെങ്കിലും കേരള ബജറ്റിൽ അത്തരമൊരു ശ്രമവും ഇല്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സംസ്‌ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള ദീർഘകാല നിക്ഷേപങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഇല്ല. ദീർഘകാല അടിസ്‌ഥാനത്തിൽ വൻകിട പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ കേരളത്തിന്റെ പൊതുകടം കുറയ്‌ക്കാൻ കഴിയുകയുള്ളൂ. എന്നാൽ ധനമന്ത്രി അടിസ്‌ഥാന സൗകര്യ മേഖലയെ പൂർണമായും അവഗണിച്ചു.
കുട്ടനാടിന് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി. ഇതുതന്നെയാണ് ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും വികസനത്തോടുള്ള സമീപനത്തിന്റെ വ്യത്യാസമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also: സംസ്‌ഥാനത്ത് 13 ജില്ലകളിൽ യെല്ലോ അലർട്