ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം പുരോഗമിക്കവേ പാർലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ രണ്ടാം സെഷൻ തിങ്കളാഴ്‌ച ആരംഭിക്കും. വിവിധ നികുതി നിർദ്ദേശങ്ങൾ ഉൾക്കൊള്ളുള്ള ധനകാര്യ ബില്ലിനൊപ്പം 2021–22 വർഷത്തേക്കുള്ള ഗ്രാൻഡുകൾക്കായുള്ള വിവിധ സഭാ നടപടികൾ പൂർത്തീകരിക്കുക എന്നതാണ് രണ്ടാം സെഷനിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യം.
ഈ നിർബന്ധിത അജണ്ടകൾ കൂടാതെ ഏപ്രിൽ 8ന് സമാപിക്കുന്ന സെഷനിൽ പാസാക്കുന്നതിനായി സർക്കാർ വിവിധ ബില്ലുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഭേദഗതി) ബിൽ, നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ഡെവലപ്‌മെന്റ് ബിൽ, ഇലക്‌ട്രിസിറ്റി (ഭേദഗതി) ബിൽ, ക്രിപ്‌റ്റോ കറൻസി, ഔദ്യോഗിക ഡിജിറ്റൽ കറൻസി നിയന്ത്രണ ബിൽ എന്നിവയും സർക്കാർ തയാറാക്കിയ പട്ടികയിൽ ഉൾപ്പെടുന്നു.
പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി, കേരളം എന്നിവിടങ്ങൾ രാഷ്‌ട്രീയ പാർട്ടികൾ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് സെഷന്റെ രണ്ടാം ഭാഗം നടക്കുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി ഈ നാല് സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകും.
Also Read: സുവേന്ദു അധികാരിയുടെ ‘കശ്‌മീർ’ പരാമർശം; മറുചോദ്യവുമായി ഒമർ അബ്‌ദുള്ള