ശ്രീനഗർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് ചുവടുമാറി ബിജെപി താവളത്തിൽ എത്തിയ സുവേന്ദു അധികാരിയുടെ ‘കശ്‌മീർ’ പരാമർശത്തിൽ മറുപടിച്ചോദ്യവുമായി ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. പശ്‌ചിമ ബംഗാളിൽ ഒരിക്കൽ കൂടി തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ സംസ്‌ഥാനത്തിന്റെ അവസ്‌ഥ കശ്‌മീരിന് തുല്യമായിരിക്കും എന്ന സുവേന്ദു അധികാരിയുടെ പ്രസ്‌താവനയോടാണ് ഒമർ അബ്‌ദുള്ളയുടെ പ്രതികരണം.
വിവേക ശൂന്യമായ പ്രസ്‌താവനയാണ് സുവേന്ദു നടത്തിയതെന്ന് ഒമർ അബ്‌ദുള്ള പറഞ്ഞു. ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം താഴ്‌വര സ്വർഗമായി മാറിയെന്ന ബിജെപിയുടെ അവകാശവാദം ശരിയാണെങ്കിൽ, ബംഗാൾ കശ്‌മീരിന് സാമാനം ആകുന്നതിൽ എന്താണ് തെറ്റ് എന്ന് ഒമർ അബ്‌ദുള്ള ചോദിച്ചു.
ട്വിറ്ററിലായിരുന്നു ഒമർ അബ്‌ദുള്ളയുടെ പ്രതികരണം. “2019 ഓഗസ്‌റ്റിന് ശേഷം കശ്‌മീർ സ്വർഗ തുല്യമായി എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ ബംഗാൾ കശ്‌മീരിന് സാമാനം ആകുന്നതിൽ എന്നതാണ് തെറ്റ്? എന്തായാലും ബംഗാളിലെ ജനങ്ങൾ കശ്‌മീരിനെ ഇഷ്‌ടപ്പെടുകയും ഇവിടം സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ഈ വിവേകശൂന്യമായ പ്രസ്‌താവനക്ക് ഞങ്ങൾ മാപ്പ് നൽകുന്നു,”- ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.
But according to you BJP wallas Kashmir has become paradise after August 2019 so what’s wrong with West Bengal becoming Kashmir? Anyway, Bengalis love Kashmir & visit us in large numbers so we forgive you your stupid, tasteless comment. https://t.co/drxRLxvIO1
— Omar Abdullah (@OmarAbdullah) March 7, 2021
ശനിയാഴ്‌ച ബെഹാലയിലെ മുച്ചിപാറയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് സുവേന്ദു അധികാരി വിവാദ പ്രസ്‌താവന നടത്തിയത്. മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരെ സുവേന്ദു അധികാരിയെ നന്ദിഗ്രാമിൽ മൽസരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം ഈ പ്രസ്‌താവന നടത്തി വിവാദത്തിന് തിരി കൊളുത്തിയത്.
Also Read: കർഷക സമരം; 101ആം ദിവസം, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച്