വാഷിങ്ടൺ: ടിക് ടോക്കിന്റെ യുഎസ് ശാഖ മൈക്രോസോഫ്റ്റിന് വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കില്ലെന്ന് ബൈറ്റ്ഡാൻസ് ഇന്ന് ഞങ്ങളെ അറിയിച്ചു,”- കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യയിലെ നിരോധനത്തിനു പിന്നാലെയാണ് യുഎസും ടിക് ടോക്കിനെതിരെ തിരിഞ്ഞത്. ടിക് ടോക്കിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിരോധനം ഒഴിവാക്കണമെങ്കിൽ ടിക് ടോക്കിനു മേലുള്ള നിയന്ത്രണാധികാരം ബൈറ്റ്ഡാൻസ് ഒഴിയുകയും ടിക് ടോക്കിനെ ഒരു അമേരിക്കൻ കമ്പനിക്ക് വിൽക്കുകയും വേണമെന്നാണ് ട്രംപ് മുന്നോട്ടു വച്ച ഉപാധി.
ഇതേത്തുടർന്ന്, മൈക്രോസോഫ്റ്റ്, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ പരസ്യമായി ടിക് ടോക്കിനെ സ്വന്തമാക്കാൻ രംഗത്തിറങ്ങിയിരുന്നു. തുടക്കം മുതൽ മൈക്രോസോഫ്റ്റിനായിരുന്നു മുൻതൂക്കം. എന്നാൽ, യുഎസിന്റെ നിർബന്ധത്തിന് ബൈറ്റ്ഡാൻസ് വഴങ്ങിക്കൊടുക്കുന്നതിൽ ചൈനക്ക് എതിർപ്പുണ്ടായിരുന്നു.
Also Read: മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് ഇനി കോട്ടയംകാരന്‍
യുഎസിൽ ടിക് ടോക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട വിലപേശലുകൾ ബൈറ്റ്ഡാൻസ് നിർത്തിവെക്കണമെന്ന് ചൈനീസ് സർക്കാരിന്റെ വാണിജ്യ ഉപദേശകനായ പ്രൊഫസർ കുയ് ഫാൻ പറഞ്ഞിരുന്നു. എന്നാൽ ആഗോള വിപണി നഷ്ടപ്പെടുത്താൻ താൽപര്യപ്പെടാത്ത ബൈറ്റ്ഡാൻസ് ചൈനയുടെ എതിർപ്പ് അവഗണിച്ച് ചർച്ചകൾ തുടരുന്നുണ്ടായിരുന്നു.
അതേസമയം, ടിക് ടോക്കിന്റെ യുഎസ് യൂണിറ്റ് വിൽക്കുന്നതിന് ഏർപ്പെടുത്തിയ സമയപരിധി നീട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ടിക് ടോക്ക് വിൽക്കാൻ 90 ദിവസത്തെ സമയപരിധിയാണ് യുഎസ് സർക്കാർ നൽകിയിരുന്നത്. ഇത് നാളെ അവസാനിക്കും. ട്രംപിന്റെ ആദ്യത്തെ എക്‌സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 45 ദിവസത്തിനുശേഷം ബൈറ്റ്ഡാൻസ് യുഎസ് സ്ഥാപനങ്ങളുമായി ബിസിനസ് നടത്തുന്നത് വിലക്കിയിരുന്നു. എന്നാൽ ചർച്ചകൾക്കൊടുവിൽ പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 90 ദിവസത്തെ സമയപരിധി അതായത് സെപ്റ്റംബർ 15 അനുവദിക്കുകയായിരുന്നു.