അഹമ്മദാബാദ്: കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും വേര്‍തിരിക്കാന്‍ കഴിയുമോ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ മെഹ്സാനയില്‍ ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്‌കരണ പ്ളാന്റിന്റെയും ശിലാസ്‌ഥാപന ചടങ്ങിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ രൂപാണിയുടെ വെല്ലുവിളി. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകര്‍ക്കു വേണ്ടിയെന്ന പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് രൂപാണി പറഞ്ഞു.
മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാനാണ് ആത്‍മാര്‍ഥമായി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് കര്‍ഷകരുടെ പേരില്‍ ശ്രദ്ധ പിടിച്ചു പറ്റുകയാണെന്നും വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു. അതേസമയം, കര്‍ഷക പ്രതിഷേധം ഏതുവിധേനയും അടിച്ചമര്‍ത്താനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്.
പ്രതിഷേധത്തിന് പിന്തുണ അറിയിച്ച ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലില്‍ വച്ചിരുന്നു. മാത്രമല്ല പ്രതിഷേധ സ്‌ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും ഇടത് നേതാക്കളായ കെകെ രാഗേഷ്, കൃഷ്‌ണപ്രസാദ് എന്നിവരെയും കരുതല്‍ തടങ്കല്‍ കസ്‌റ്റഡിയില്‍ എടുത്തു.
Read also: പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ