ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കർഷകരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരജ്‌ഞന ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച. നാളെ ആറാംവട്ട ചർച്ച നടക്കാൻ ഇരിക്കെ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തി പ്രാപിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രി കർഷകരുമായി തിരക്കിട്ട ചർച്ചക്ക് ഒരുങ്ങുന്നത്.
ഇന്ന് വൈകിട്ട് 7 മണിക്കാണ് ചർച്ച നടക്കുക. രണ്ട് കർഷക സംഘടനകൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്‌തതയായിട്ടില്ല. കർഷകർ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിൽ റെയിൽ ഗതാഗതം വരെ നിശ്‌ചലമായിരുന്നു. ദേശീയ പാതയോരങ്ങളിലും സമരം ശക്‌തമാണ്.
അതേസമയം, കർഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുപക്ഷ നേതാക്കൾ കൂട്ടത്തോടെ അറസ്‌റ്റിലായി. എംപിയും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമായ കെകെ രാഗേഷ്, അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി കൃഷ്‌ണപ്രസാദ് തുടങ്ങിയവർ ബിലാസ്‌പൂരിൽ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായി. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും വീട്ടുതടങ്കലിലാണ്.
അനുരജ്‌ഞനങ്ങൾക്ക് വഴങ്ങാതെ കർഷക പ്രതിഷേധം ശക്‌തമായി തന്നെ തുടരുന്നതിന് ഇടയിലാണ് സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
Read also: കാര്‍ഷിക ബില്ലിനെ ഡെല്‍ഹി മുഖ്യമന്ത്രി പിന്തുണച്ചിരുന്നു; സ്മൃതി ഇറാനി