ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെജ്‌രിവാള്‍ ആദ്യം കാര്‍ഷിക ബില്ലിന് പിന്തുണ നല്‍കി അംഗീകരിച്ചിരുന്നു എന്നാണ് സ്മൃതിയുടെ അവകാശവാദം. കര്‍ഷക സമരത്തെ പിന്തുണച്ച അരവിന്ദ് കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
കാര്‍ഷിക ബില്ലിന്റെ വിവരം നല്‍കിയപ്പോള്‍ കെജ്‌രിവാള്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നെന്ന് സ്മൃതി ഇറാനി അവകാശപ്പെട്ടു. അതേസമയം, കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്നാണ് ആം ആദ്മി പാര്‍ട്ടി പറഞ്ഞത്. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍ ആരോപണം ഡെല്‍ഹി പോലീസ് തള്ളി. കെജ്‌രിവാളിന്റെ വീടിന് പുറത്ത് എഎപി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് ഡെല്‍ഹി എസിപി ആന്റോ അല്‍ഫോണ്‍സ് നല്‍കിയ വിശദീകരണം.
Read also: മുറിപ്പെടുത്തിയ കൈകള്‍ തന്നെ മുറിവുണക്കണം; കര്‍ഷകരെ പിന്തുണച്ച് നവ്ജ്യോത് സിങ് സിദ്ദു