കൊച്ചി: വീട്ടിലിരുന്ന് വിദേശരാജ്യങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നവർ ഭാവിയിൽ കേരളത്തിന്റെ തൊഴിൽമേഖലയിൽ അടയാളപ്പെടുത്താവുന്ന വലിയ മാറ്റങ്ങളിൽ ഒന്നാണ്. കോവിഡ് സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സമ്പ്രദായം ഏറെ പ്രചാരം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് തൊഴിൽ മേഖലയിൽ വിപ്‌ളവകരമായ മാറ്റം വരുത്തുകയാണ് സംസ്‌ഥാന സർക്കാരിന്റെ ലക്ഷ്യം.
അഭ്യസ്‌തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ പ്‌ളാറ്റ്‌ഫോം ശക്‌തമായ രീതിയിൽ മുന്നേറുകയാണെന്നാണ് സർക്കാരിന്റെ ബജറ്റ് വ്യക്‌തമാക്കുന്നത്. പുതുക്കിയ ബജറ്റിൽ ഈ പദ്ധതിക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കുകയാണ് പ്‌ളാറ്റ്‌ഫോമിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്മെന്റ് സിസ്‌റ്റം രൂപവൽകരിച്ചിരുന്നു. മെയ് വരെ 27,000 പേരാണ് ഇതിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
തൊഴിൽ സ്‌ഥലത്ത് നേരിട്ടെത്താതെ അകന്നിരുന്ന് ചെയ്യാവുന്ന ഒട്ടേറെ ജോലികളുണ്ട്. ഇത്തരത്തിലുള്ള മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് പരിശീലനം ഉൾപ്പടെയുള്ളവ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഐടി, എച്ച്‌ആർ, ബാങ്കിങ്, ഇൻഷുറൻസ്, അനിമേഷൻ, മെഡിക്കൽ കോഡിങ് എന്നിവക്ക് മുൻഗണന നൽകും.
ദേശീയതലത്തിൽ നടത്തിയ ഒരു സർവേ പ്രകാരം ഇന്ത്യയിലെ പ്രൊഫഷണലുകളിൽ 27 ശതമാനം സ്‌ത്രീകളാണ്. ഇതിൽ 48 ശതമാനം പേർ അഞ്ച് വർഷം കൊണ്ട് തൊഴിൽ ഉപേക്ഷിക്കുന്നതായും കണ്ടെത്തി. ഇത്തരത്തിൽ ജോലി ഉപേക്ഷിക്കേണ്ടി വരുന്നവർക്ക് പരിശീലനം നൽകി തൊഴിൽ സജ്‌ജരാക്കാൻ സാധിക്കും. ജോലി നഷ്‌ടപ്പെട്ടതുകൊണ്ടോ മറ്റ് കാരണങ്ങൾ കൊണ്ടോ വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രൊഫഷണലുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിയിലൂടെ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് കരിയർ കൗൺസലിങ്ങും ആവശ്യമെങ്കിൽ പരിശീലനവും ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രൊഫൈലുകൾ വിലയിരുത്തുന്നത് ഉൾപ്പടെയുള്ള ചുമതലകൾ ഐസിടി അക്കാദമിയാണ് നിർവഹിക്കുന്നത്. കെ ഡിസ്‌ക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ പ്‌ളാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് സംരംഭകരുടെ സഹായവും സർക്കാർ തേടിയിട്ടുണ്ട്.
Also Read: ‘പരീക്ഷാ സിലബസ് രഹസ്യരേഖ അല്ല’; ചോര്‍ന്നുവെന്ന പ്രചാരണത്തില്‍ പിഎസ്‌സി