ന്യൂഡെൽഹി: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ വീണ്ടും നിലപാട് വ്യക്‌തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ ഉദ്യോഗസ്‌ഥർ ഇടപെട്ടിരുന്നുവെന്നും, ഇന്ത്യക്ക് കനേഡിയൻ രാഷ്‌ട്രീയത്തിലെ ചില വിഭാഗങ്ങളുമായി പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്‌തമാക്കി. ഇന്ത്യയിലെ നയതന്ത്ര ഓഫീസുകളിലെ 41 ഉദ്യോഗസ്‌ഥരെ കാനഡ പിൻവലിച്ച വിഷയത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്നും എസ് ജയശങ്കർ അറിയിച്ചു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ല. സർവീസ് നിർത്തിവെച്ചത് ഇന്ത്യൻ ഉദ്യോഗസ്‌ഥർക്ക് സുരക്ഷാ ഭീഷണിയുള്ളതിനാലാണ്. സ്‌ഥിതി മെച്ചപ്പെട്ടാൽ വിസ നൽകുന്നത് പുനഃസ്‌ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതിനാലാണെന്നും ജയശങ്കർ വിശദീകരിച്ചു.
വിയന്ന കൺവെൻഷൻ എല്ലാവർക്കും തുല്യത ഉറപ്പ് നൽകുന്നുണ്ട്. ഈ രാജ്യാന്തര നിയമം വളരെ പ്രസക്‌തമാണ്. നമ്മുടെ കാര്യത്തിൽ, കനേഡിയൻ ഉദ്യോഗസ്‌ഥർ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുന്നതിനെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നതിനാൽ ഞങ്ങൾ തുല്യത ആവശ്യപ്പെട്ടു. ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കനേഡിയൻ രാഷ്‌ട്രീയത്തിന്റെ ഒരു പ്രത്യേക വിഭാഗവുമായും അവരുടെ നയങ്ങളുമായും ഞങ്ങൾക്ക് പ്രശ്‌നങ്ങൾ ഉണ്ടെന്നും ജയശങ്കർ പറഞ്ഞു.
കനേഡിയൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക് എതിരായ ഇന്ത്യൻ സർക്കാരിന്റെ നടപടി ഇരു രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുഷ്‌കരമാക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യ-കാനഡ തർക്കം തുടങ്ങിയ ശേഷം എസ് ജയശങ്കർ ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്‌ഥരെ വെട്ടികുറയ്‌ക്കാൻ ഇന്ത്യ നേരത്തെ നിർദ്ദേശിച്ചിരുന്നു.
ഇന്ത്യക്കും കാനഡയ്‌ക്കും ഇടയിലെ വിഷയങ്ങളിൽ തൽക്കാലം ഒത്തുതീർപ്പ് സാധ്യമല്ലായെന്നാണ് വിദേശകാര്യ മന്ത്രിയുടെ ഇന്നത്തെ നിലപാടിലൂടെ വ്യക്‌തമാകുന്നത്. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവരുടെ പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്‌ചയാണ് 41 ഉദ്യോഗസ്‌ഥരെ കാനഡ തിരിച്ചു വിളിച്ചത്.
ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. ഖലിസ്‌ഥാൻ അനുകൂലിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ കാനഡയുടെ ആരോപണങ്ങൾ പൂർണമായി തള്ളുകയായിരുന്നു.
Most Read| ‘ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടും’; വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ