തിരുവനന്തപുരം: തുടർചികിൽസക്ക് കാരുണ്യയുടെ സഹായം നിലച്ചതോടെ പാവപ്പെട്ട അർബുദ, വൃക്ക രോഗികൾ വലയുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് നൽകിയിരുന്ന ചികിൽസാ ആനുകൂല്യങ്ങൾ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലേക്ക് മാറ്റിയതോടെയാണ് രോഗികൾക്ക് പല മരുന്നുകളും നിഷേധിക്കപ്പെട്ടത്.
കൂടാതെ സംസ്‌ഥാനത്തെ പല ആശുപത്രികളും സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിക്കാൻ മടിക്കുന്നതും രോഗികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്. 120,00 മുതൽ 300,00 രൂപ വരെയുള്ള പല മരുന്നുകളും സൗജന്യമായാണ് കരുണ്യ പദ്ധതി വഴി സാധാരണക്കാരായ രോഗികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ പലതും പണം കൊടുത്ത് വാങ്ങേണ്ട സ്‌ഥിതിയാലാണ് ഈ രോഗികൾ.
കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് നൽകിയിരുന്ന ചികിൽസാ ആനുകൂല്യങ്ങൾ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലേക്ക് മാറ്റിയതാണ് രോഗികളുടെ ദുരിതത്തിന് കാരണം. ഇപ്പോൾ കിടത്തി ചികിൽസയുള്ള രോഗികൾക്ക് മാത്രമാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂ. സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ പലതും ലഭിക്കാത്തതിനെ കുറിച്ച് രോഗികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അധികൃതരും തയാറായിട്ടില്ല.
ഇതിന് പുറമേ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിക്കാൻ സ്വകാര്യ ആശുപത്രികൾ മടിക്കുന്നതും സർക്കാർ നൽകാനുള്ള കുടിശ്ശിക വൈകുന്നതും രോഗികളുടെ ദുരിതം വർധിപ്പിക്കുകയാണ്. 30 കോടി രൂപയിലധികം സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്നാണ് സ്വകാര്യ ആശുപത്രികളുടെ വാദം.
Read Also: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍; മിനിമം നിരക്ക് 12 രൂപയാക്കാൻ ആവശ്യം