തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകൾ. ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്ന് വ്യക്‌തമാക്കിയ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷൻ മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണമെന്ന് ആവശ്യപ്പട്ടു.
മിനിമം ചാര്‍ജ് വർധിപ്പിക്കുന്നതിന് പുറമെ കിലോമീറ്ററിന് 90 പൈസയെന്നത് രണ്ടു രൂപയാക്കി ഉയർത്താനും ആവശ്യമുണ്ട്. സംസ്‌ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഡീസല്‍ വില 81 രൂപ കടന്ന സ്‌ഥിതിയാണ്. മാത്രവുമല്ല കോവിഡ് കാലത്ത് ഒഴിവാക്കിയിരുന്ന വാഹന നികുതി പകുതിയായി പുനസ്‌ഥാപിച്ചിട്ടുണ്ട് എന്നും നഷ്‌ടം സഹിച്ച് ഇനിയും സര്‍വീസ് നടത്താനാവില്ലെന്നും ആണ് ബസുടമകളുടെ നിലപാട്.
കഴിഞ്ഞ ജൂലൈയില്‍ കോവിഡ് പ്രതിസന്ധി സാഹചര്യം കണക്കിലെടുത്ത് ബസ് ചാര്‍ജിൽ നേരിയ വര്‍ധനവ് വരുത്തിയിരുന്നു. എന്നാൽ നിലവിൽ സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സ്‌ഥിയാണുള്ളതെന്ന് ബസ് ഉടമകൾ പറയുന്നു.
കൂടാതെ ഡീസല്‍ സബ്സിഡി അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് നികുതി ഒഴിവാക്കി നല്‍കണം എന്നും ക്ഷേമനിധി അടക്കുന്നതിന് ഒരു വര്‍ഷം സാവകാശം നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. ഇന്‍ഷുറന്‍സ് ഇനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ പത്ത് ശതമാനത്തോളം വര്‍ധനവാണ് വന്നിട്ടുള്ളത്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് ബസുടമകളുടെ തീരുമാനം.
Read Also: വീണ്ടും വര്‍ധന; സംസ്‌ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍