തിരുവനന്തപുരം: ജയിൽ മോചിതയായതിന് ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച് സ്വപ്‌ന സുരേഷ്. തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്ന് പറഞ്ഞ സ്വപ്‍ന അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചെന്നും ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ലെന്നും പറഞ്ഞു.
മാദ്ധ്യമങ്ങളോട് ഉറപ്പായും സംസാരിക്കുമെന്ന് പറഞ്ഞ സ്വപ്‍ന നേതാക്കളുടെ പേരുപറയാൻ സമ്മർദ്ദമുണ്ടായോ എന്ന ചോദ്യത്തിന് പ്രതികരിച്ചില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാൻ മാനസികമായി തയ്യാറെടുക്കാനുള്ള സമയം വേണമെന്നും സ്വപ്‍ന വ്യക്‌തമാക്കി.
നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കഴിഞ്ഞ ശനിയാഴ്‌ചയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഹൈക്കോടതി സ്വപ്‌നക്ക് ജാമ്യം അനുവദിച്ചതെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാകാൻ വൈകുകയായിരുന്നു.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദകുറ്റം എങ്ങനെ നിലനിൽക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനയും നടന്നെന്നാണ് വ്യക്‌തമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വർണക്കളളക്കടത്ത് രാജ്യത്തിന്റെ സ്‌ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍ഐഎ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
അതേസമയം ഹൈക്കോടതി കർശന വ്യവസ്‌ഥകളോടെയാണ് എൻഐഎ കേസിൽ സ്വപ്‌നയ്‌ക്ക് ജാമ്യം നൽകിയത്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരാണ് മുഖ്യപ്രതികൾ. എന്‍ഐഎ, ഇഡി, കസ്‌റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് കേസ് പ്രധാനമായും അന്വേഷിച്ചത്.
Most Read: പുനലൂരിൽ യുവതിക്ക് മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നിഷേധിച്ചു; പരാതി